❓സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്ത നബി- ഭാഗം2
❓സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്ത നബി- ഭാഗം2
തന്ത്രപ്രധാനമായ സ്ഥലങ്ങള് മനസ്സിലാക്കാനും അതിര്ത്തികളില് പട്രോളിംഗ് നടത്താനും സഖ്യകക്ഷികളുമായി സംഭാഷണങ്ങള് നടത്താനും ചെറിയ സംഘങ്ങളെ നബി(സ) അയക്കുക പതിവായിരുന്നു. യുദ്ധത്തിന് വേണ്ടിയല്ല ഈ വിഭാഗങ്ങളെ അയച്ചിരുന്നത്. പക്ഷേ, നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്, യുദ്ധകാര്യങ്ങള് ചര്ച്ച ചെയ്യുന്നിടത്താണ് തന്ത്രപ്രധാനമായ ഇത്തരം നീക്കങ്ങളെ വകകൊള്ളിച്ചിരിക്കുന്നത്. ഇതൊക്കെ രക്തരൂഷിത സംഘട്ടനങ്ങളായിരുന്നുവെന്നാണ് ചരിത്രകൃതി വായിക്കുന്നവര് മനസ്സിലാക്കുക. യഥാര്ഥത്തില് നബിയുടെ കാലത്ത് നടന്ന യുദ്ധങ്ങളില് ബദ്ര്, ഉഹുദ്, അഹ്‌സാബ്, ഖൈബര്, ഹുനൈന് തുടങ്ങിയ ഏതാനും യുദ്ധങ്ങളില് മാത്രമേ രക്തച്ചൊരിച്ചില് നടന്നിട്ടുള്ളൂ.
നബി നയിച്ച യുദ്ധങ്ങള് മനുഷ്യനെതിരെയല്ല, ദുഷിച്ച വ്യവസ്ഥിതിക്കെതിരെയാണ് എന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടു തന്നെ രക്തച്ചൊരിച്ചില് അനിവാര്യമായ ഘട്ടത്തില് മാത്രമേ സംഭവിക്കുന്നുള്ളൂ. ഏറ്റവും കുറഞ്ഞ നരഹത്യകൊണ്ട് പരമാവധി വിപ്ലവം സാധിക്കുക. ഒരു സ്ഥിതിവിവര കണക്കിലൂടെ ഇക്കാര്യം വ്യക്തമാകും. നബിയുടെ കാലത്തുണ്ടായ ആകെ യുദ്ധങ്ങളില് മൊത്തം മരിച്ചവര് മുസ്‌ലിംകളില്നിന്ന് 255-ഉം ശത്രുക്കളില്നിന്ന് 759-ഉം ആണ്. ഇസ്‌ലാമിന് എതിരെയുള്ള മുഴുവന് നീക്കങ്ങളെയും പരാജയപ്പെടുത്താന് ഇത്രയും കുറഞ്ഞ മനുഷ്യരെ മാത്രമേ ബലികൊടുക്കേണ്ടി വന്നുള്ളൂ.
മുസ്‌ലിം സേന പിടിച്ച ആകെ തടവുകാരുടെ എണ്ണം 6564 ആണ്. ക്രിമിനല് കുറ്റം തെളിഞ്ഞതിന്റെ പേരില് ഇവരില് രണ്ട് പേരെ വധിച്ചു. 6347 പേരെ വിട്ടയച്ചു. ബാക്കിയുള്ള 215 പേരെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങള് വ്യക്തമായൊന്നും പറയുന്നില്ല. അവര് സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചിരിക്കാനാണ് സാധ്യത.
ഇത്രയും മനസ്സില് ഓര്മിച്ചശേഷം ലോകത്ത് നടന്ന മഹാവിപ്ലവങ്ങളുടെയും മഹായുദ്ധങ്ങളുടെയും കഥയൊന്ന് എടുത്തു നോക്കൂ. ഫ്രഞ്ച് വിപ്ലവത്തില് 66 ലക്ഷവും റഷ്യന് വിപ്ലവത്തില് ഒരു കോടിയിലധികവും ഒന്നാം ലോകയുദ്ധത്തില് 73 ലക്ഷവും രണ്ടാം ലോകമഹായുദ്ധത്തില് 106 ലക്ഷവും മരിച്ചുവീണു എന്നാണല്ലോ നമുക്ക് ലഭിച്ച ഒരു ഏകദേശ കണക്ക്. അതുകൊണ്ട് നബി നയിച്ച യുദ്ധങ്ങളെയും ഒരു പടനായകന് എന്ന നിലക്ക് തിരുമേനി പ്രകടിപ്പിച്ച കഴിവുകളെയും അലക്‌സാണ്ടറോടോ നെപ്പോളിയനോടോ താരതമ്യപ്പെടുത്തി മനസ്സിലാക്കുന്നത് നമ്മെ ചിലപ്പോള് തെറ്റായ നിഗമനങ്ങളിലെത്തിക്കും. യുദ്ധത്തെക്കുറിച്ചുള്ള സങ്കല്പത്തില് നബിക്കും ഇതര പടനായകന്മാര്ക്കുമിടയില് മൗലികമായ അന്തരം തന്നെയാണുള്ളത്.
അനാഥനായാണ് മുഹമ്മദ് ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം ആട്ടിന്പറ്റങ്ങളെ മേച്ച് നടക്കുമായിരുന്നു. യുവത്വത്തിലേക്ക് കാലൂന്നിയപ്പോള് വ്യാപാരം തന്റെ തൊഴിലായി സ്വീകരിച്ചു. യുദ്ധതന്ത്രമോ ആയോധനകലയോ ജീവിതത്തിലൊരിക്കല്പോലും അദ്ദേഹം അഭ്യസിച്ചിരുന്നില്ല. പ്രവാചകത്വം ലഭിച്ച നാള് മുതല് സമാധാനത്തിന്റെ പാതയിലേക്കാണ് അദ്ദേഹം ജനസമൂഹങ്ങളെ ക്ഷണിച്ചത്. അസഹിഷ്ണുക്കളും അഹങ്കാരികളുമായ ശത്രുക്കള് അദ്ദേഹം അഭയം തേടിച്ചെന്ന മദീനയെ കടന്നാക്രമിക്കാനാണ് ഒരുമ്പെട്ടത്. ആത്മരക്ഷക്കുവേണ്ടി അദ്ദേഹത്തിന് ആയുധമെടുക്കേണ്ടിവന്നു.
യുദ്ധം അദ്ദേഹത്തിന്റെ മേല് കെട്ടിയേല്പിക്കുകയായിരുന്നു. വിമോചനത്തിന്റെ വഴി പറഞ്ഞുകൊടുക്കുന്ന ദൈവപ്രവാചകനായും സത്യത്തിന്റെയും നീതിയുടെയും സന്ദേശം പഠിപ്പിച്ചുകൊടുക്കുന്ന അധ്യാപകനായുമാണ് യഥാര്ഥത്തില് അദ്ദേഹത്തിന്റെ നിയോഗമുണ്ടായത്. യുദ്ധപ്രഖ്യാപനം നടത്തുകയെന്നത് ഒരിക്കലും ആ നിയോഗത്തിന്റെ ഭാഗമായിരുന്നില്ല. പക്ഷേ, ശത്രുക്കളുടെ ആക്രമണോത്സുകമായ നയം കാരണം യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ട പ്രവാചകന്, യുദ്ധഭൂമിയില് അസാധാരണമായ യുദ്ധപാടവമാണ് പ്രകടിപ്പിച്ചത്. മദീനക്കു ചുറ്റും ശത്രുക്കള് സംഘടിപ്പിച്ച പ്രതിരോധ നിരകള് പിന്നീടൊരിക്കല് ഉയിര്ത്തെഴുന്നേല്ക്കാത്തവിധം അദ്ദേഹം ശിഥിലമാക്കി.
സൈന്യത്തിന്റെയോ ആയുധത്തിന്റെയോ ബലത്തിലല്ല ഈ വിജയം സാധിച്ചിരിക്കുന്നത്. കാരണം, വാളെടുക്കുന്നതിനു മുമ്പ് ശത്രുക്കള് രണാങ്കണം വിട്ടോടിപ്പോയ സംഭവങ്ങളുമുണ്ട്. ചരിത്രവസ്തുതകളെല്ലാം ചേര്ത്ത് വായിക്കുമ്പോള്, മുസ്‌ലിംകള് നേടിയ സൈനിക വിജയങ്ങളുടെയെല്ലാം രഹസ്യം മുസ്ലിങ്ങളുടെ വിശ്വാസത്തിന്റെ കരുത്തും പ്രവാചകന്റെ യുദ്ധ തന്ത്രജ്ഞതയുമാണെന്ന് കാണാം.
Comments
Post a Comment