നിഖാബ്
#തീവ്രവാദികൾ ഏറ്റവും വലിയ ഉപദ്രവം ചെയ്യുന്നത് ഇസ്ലാമിനും മുസ്ലിംകൾക്കുമാണ് എന്നതിനുള്ള സമകാലീന ഉദാഹരണങ്ങളിലൊന്നാണ് #നിഖാബ് നിരോധനവും അതിന്റെ ചുവടു പിടിച്ചുള്ള മുസ്ലിം ‘#മതയുക്തിവാദികളുടെ’ തുള്ളിച്ചാട്ടങ്ങളും. ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന ഒരു ഗുണ്ടാപാർട്ടിയായ #ഐസിസ് ഈ ചെറിയ കാലം കൊണ്ട് ലോകത്തുള്ള മുസ്ലിംകൾക്ക് വരുത്തി വെച്ച ഉപദ്രവങ്ങളിലൊന്നും അവസാനിപ്പിക്കാതെ, ഇനിയും എവിടെയെല്ലാം പ്രശ്നങ്ങൾ കുത്തിപ്പൊക്കാൻ കഴിയുമോ അവിടെയെല്ലാം അതുണ്ടാക്കി കൊണ്ടിരിക്കുന്നു. അതിന്റെ ബാക്കിയായി ഇപ്പോൾ ശ്രീലങ്കയിൽ നിഖാബ് നിരോധിച്ചു. അതൊരു തുടക്കമാണ്; ഇസ്ലാം നിരോധനത്തിന്റെയും മുസ്ലിം വേട്ടകളുടെയും തുടക്കം. ഫ്രാൻസിൽ നടന്നതിന്റെ തനിയാവർത്തനം ഈ വിഡ്ഢിക്കൂട്ടങ്ങൾ നമ്മുടെ അടുത്തുള്ള നാടായ ശ്രീലങ്കയിൽ കാണിച്ചു തരാൻ പോകുന്നു.
അതിനോട് ചേർന്നുള്ള മുറവിളികൾ നമ്മുടെ നാട്ടിലും ആരംഭിക്കുകയാണ്. ഏതെങ്കിലും ഒരു ദിവസം ഖുർആനിലെ ഒരു ആയത്തിനോ നബി -ﷺ- യുടെ ഒരു സ്ഥിരപ്പെട്ട ഹദീഥിനോ ഒപ്പം നിൽക്കില്ലെങ്കിലും ഇസ്ലാമിന്റെ നടുക്കണ്ടങ്ങളായി പേജിലും ടിവിയിലും അവതരിക്കുന്ന, മുസ്ലിംകൾക്ക് ലഭിക്കാവുന്ന ഭരണകൂട (സാമ്പത്തിക) അനുകൂല്യങ്ങളിലെ അവസാനപെന്നിയും പെറുക്കിയെടുത്ത്, അവരുടെ അഭിമാനത്തെയും വിശ്വാസത്തെയും ചൊറിഞ്ഞ്, അവരുടെ ഇറച്ചി ഭക്ഷിച്ചു ജീവിക്കുന്ന ചില വികൃതജീവികൾ ഇസ്ലാമിന്റെ ശത്രുക്കൾക്കൊപ്പം ചേർന്ന് നമ്മുടെ നാട്ടിലും തുള്ളാനാരംഭിച്ചിരിക്കുന്നു.
ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന് ചോദിക്കാനുള്ളത് ‘അറക്കലെ ആയിശക്കില്ലാത്ത നിഖാബെന്തിന് മുസ്ലിംകൾക്ക് വേണമെന്നാണ്’. ‘ഞങ്ങളുടെ ഉമ്മ, റസൂലിന്റെ ഭാര്യ ആയിശയുടെ മുഖത്തുണ്ടായിരുന്ന നിഖാബാണടോ അത്’ എന്നാണ് പറയാവുന്ന ഒരു മറുപടി. അല്ലാതെയും മറുപടികളുണ്ട്. അറക്കലെ ആയിശയല്ല മുസ്ലിമിന്റെ മാതൃകയെന്നൊന്നും അറിയാഞ്ഞിട്ടല്ല പൊയ്തുംകടവിന്. പക്ഷേ അതങ്ങനെയാണ്; ‘സാംസ്കാരികത’യുടെ ബാധ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ദീനിന്റെ നിയമങ്ങളും അടിത്തറകളും പൊളിച്ചും ദീനിനെ സംരക്ഷിച്ചേ അടങ്ങൂ എന്ന കടുത്ത വാശി പിടികൂടും.
എം ഇ എസ്സിന്റെ നേതാവ് ഫസൽ ഗഫൂർ തന്റെ കീഴിലുള്ള സ്ഥാപനങ്ങളിലൊന്നും ഇനി നിഖാബ് കണ്ടുകൂടാ എന്ന തിട്ടൂരവും പുറപ്പെടുവിച്ചു കഴിഞ്ഞു. ധരിക്കുന്ന വസ്ത്രത്തിന്റെ അളവ് കുറയുംതോറും വർദ്ധിക്കുന്ന സുരക്ഷയാണ് എം ഇ എസ്സിലുള്ളത് എങ്കിൽ ഇനി അടുത്ത കൊല്ലം മുതൽ തോക്ക് മറച്ചു വെക്കാൻ സാധിക്കുന്ന വസ്ത്രത്തിലെ പോക്കറ്റ് ആൺകുട്ടികളും, ഒരു വലിയ ബോംബ് തന്നെ മറച്ചു പിടിച്ചു കൊണ്ടുവരാവുന്ന ചുരിദാറിന്റെ ഷാള് പെൺകുട്ടികളും, കോളേജ് ഒന്നാകെ തകർക്കാൻ കഴിയുന്ന, മുതുകത്തിരിക്കുന്ന വലിയ ബാഗ് എല്ലാ കുട്ടികളും ഉപേക്ഷിക്കട്ടെ. സാധിക്കുമെങ്കിൽ കത്തിയും വടിവാളുമെല്ലാം കൊണ്ടുവരാൻ സാധിക്കുന്നത് കൊണ്ട് സാറമ്മാര് ഷർട്ടും പാൻ്റും ഉപേക്ഷിക്കട്ടെ. ഫസൽ ഗഫൂർ എങ്ങനെ വരണമെന്ന് ഇപ്പോൾ പറയുന്നില്ല.
യുക്തന്മാരുടെ ബുദ്ധി യഥാർഥത്തിൽ ഇങ്ങനെയാണ്. അത് വളഞ്ഞു പുളഞ്ഞ് എവിടെ ചെന്നു നിൽക്കുമെന്ന് മനുഷ്യർക്കാർക്കും പ്രവചിക്കുക സാധ്യമല്ല. പൊയ്ത്തുംകടവിന് അറക്കലെ ആയിശയുടെ പേരും പറഞ്ഞ് മുസ്ലിം പെണ്ണുങ്ങളുടെയെല്ലാം മുഖത്തുള്ള നിഖാബ് വലിച്ചൂരാമെങ്കിൽ, ഓരോ മുസ്ലിമിന്റെയും ഉമ്മയായ ആയിശ ബീവിയുടെ മുഖത്തുള്ള നിഖാബിന്റെ ചരിത്രം പറഞ്ഞ് പൊയ്ത്തുംകടവിന്റെ വായയുടെ മേലെ ടേപ്പ് ഒട്ടിക്കാൻ സാധിക്കണമല്ലോ? സുരക്ഷയുടെ പേര് പറഞ്ഞ് ഫസലുവിന് ഇതെല്ലാം ചെയ്യാമെങ്കിൽ അതേ സുരക്ഷയുടെ പേരു പറഞ്ഞ് ഇവിടെയുള്ള സ്കൂളുകൾ ഉദ്ദേശിക്കുന്നവർക്ക് രജനീശിന്റെ ആശ്രമവുമാക്കാമല്ലോ? ഇയാളുടെയൊക്കെ ബുദ്ധി വെച്ച് എല്ലാം അഴിച്ചിട്ടു മാത്രം കയറാവുന്ന ആശ്രമമായിരിക്കും ദുനിയാവിലെ ഏറ്റവും സുരക്ഷിത ഇടം!
കുറച്ച് കണക്ക് കൂടി പറഞ്ഞവസാനിപ്പിക്കാം. അഴിച്ചിടുന്ന മാതൃക പ്രോത്സാഹിപ്പിച്ച അമേരിക്കയിൽ 2010 മുതലിങ്ങോട്ട് മാത്രം 180 ൽ അധികം പേരാണ് സ്കൂളുകളിൽ നടന്ന വെടിവെപ്പുകളിൽ മാത്രമായി മരിച്ചത്. 2018 ൽ മാത്രം 113 പേർക്ക് സ്കൂളുകളിലെ വെടിവെപ്പുകൾ കൊണ്ട് മരണമോ പരുക്കുകളോ സംഭവിച്ചിട്ടുണ്ട്. അമേരിക്കയിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിൽ നീറുന്ന പ്രശ്നമായി നിലകൊള്ളുന്ന വിഷയമാണിത് എന്ന് ഇതിനെ കുറിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ വായിച്ചാൽ മനസ്സിലാകും. എന്നാൽ ഇവരിൽ പലരും ‘അറേബ്യൻ സംസ്കാരമായി’ മുദ്രകുത്തി വെച്ച നിഖാബ് വ്യപകമായി ധരിക്കപ്പെടുന്ന സൗദിയിൽ ഇങ്ങനെയൊരു ലിസ്റ്റേ കാണാനില്ല. അവിടെ ജീവിക്കുന്ന പ്രവാസികളോട് ചോദിക്കൂ! ഇന്നെന്റെ കുട്ടി സ്കൂളിൽ പോയാൽ തിരിച്ചു വരുന്നത് വെടി കൊണ്ടുമരിച്ച ഇവന്റെ മൃതദേഹമായിരിക്കുമോ എന്ന് ഭയക്കുന്ന ആരെയും അവിടെ കാണാൻ കഴിയുന്നില്ല.
കണക്കുകൾ ധാരാളം ഇനിയുമുണ്ട്. പക്ഷേ ഈ കണക്കുകളെക്കാൾ അല്ലാഹു അവതരിപ്പിച്ച നിയമവും അവന്റെ തീരുമാനവുമാണ് ഓരോ മുസ്ലിമിനെയും മുന്നോട്ട് നയിക്കുന്നത്. അവയാണ് അവന്റെ ഹൃദയത്തിന് തണുപ്പും ആശ്വാസവും പകരുന്നത്. അവ അറിയാനോ രുചിക്കാനോ കഴിയാതെ പോയവർ അവരുടെ അജ്ഞതയിൽ പലതും പുലമ്പും. സഹതാപമുണ്ട്; ഈ അൽപ്പത്തരം കാണുമ്പോൾ അവജ്ഞയുമുണ്ട്. പിന്നെ നിങ്ങളുടെ പരിഹാസം; പരിഹസിച്ചോളൂ; നിങ്ങൾ ഞങ്ങളെ പരിഹസിച്ചതു പോലെ ഞങ്ങൾ നിങ്ങളെ ഒരിക്കൽ പരിഹസിക്കുന്നതാണ്.
അബ്ദുൽ മുഹ്സിൻ ഐദീദ്, പൊന്നാനി./
Comments
Post a Comment