എന്തുകൊണ്ട് #ഇസ്ലാം #ഭീകരമായി ചിത്രീകരിക്കപ്പെടുന്നു? ആരാണ് ഈ കുപ്രചാരത്തിനു പിന്നിൽ?








ഇസ്ലാമും തീവ്രവാദവും, ഭീകര വാദവും, ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ആരാണ് ഇതിന്റെയൊക്കെ ഗുണ ഭോക്താക്കള്‍ എന്ന് ആലോചിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് വശം വേഗം മനസ്സിലാകും. പാശ്ചാത്യന്‍ ദുര്‍ബുദ്ധി പുതിയതായി സൃഷ്ടിച്ചെടുത്ത ഒരു പ്രയോഗമാണ് ഭീകര ഇസ്ലാം. ഇതിന് പിന്നിലെ ചാലകശക്തി സാമ്രാജ്യത്വമാണ്. ഈ കൂട്ടെഴുത്തിലൂടെ അവരുദ്ദേശിക്കുന്നത് ഇസ്ലാമിനെ ഭീകരതയുടെ മതമാക്കി ചിത്രീകരിച്ച് അതിനെ ജനമനസ്സുകളില്‍ നിന്നും കുടിയിറക്കാമെന്നതാണ്. യഥാര്‍ഥത്തില്‍ ഇസ്ലാമിനോട് ഒരിക്കലുമിണങ്ങാത്തതാണ് ഭീകരത. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ ചിലര്‍ നടത്തുന്ന അതിക്രമങ്ങളാണ് ഇതിന് വളമിടുന്നത്. ഇതുയര്‍ത്തി ഭീകര ഇസ്ലാം എന്ന് വിവക്ഷിക്കുന്നത് ഇസ്ലാമിനെക്കുറിച്ച അജ്ഞത കൊണ്ടാണ്.
ഇന്ന് നടക്കുന്നതിന് സമാനമായ ഒരു ആക്രമണാധികാരം ആര്‍ക്കും ഇസ്ലാമിക വ്യവസ്ഥ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സാഹചര്യത്തിന്റെ ഉപോല്‍പ്പന്നമായും നയവ്യതിയാനത്തിന്റെ ഫലമായും ഉണ്ടായതാണ് ഇത്തരം ഭീകര കൃത്യങ്ങള്‍. അതിന്റെ വ്യാപന, വിതരണ സൗകര്യത്തിന് സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്ന് മാത്രം.
ഖുര്‍ആന്റെയോ, മുഹമ്മദ് നബിയുടെയോ പേര് പറഞ്ഞു ചില അവിശ്വാസികള്‍ നിരപരാധികളെ വധിക്കുന്നുണ്ട്. എന്നാല്‍, ഖുര്‍ആൻ ഒരിക്കലും ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന് ന് മാത്രമല്ല, അത്തരം ചേഷ്ടകളെ കൃത്യമായി നിരോധിച്ചിട്ടുമുണ്ട് (ഖുർആൻ 5:32)
മുസ്ലീം സമൂഹം ചരിത്രത്തിന്റെ ദശാസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ആധുനിക യുഗത്തില്‍, മുസ്ലീം രാഷ്ട്രങ്ങളില്‍ എണ്ണ കണ്ടുപിടിക്കപ്പെട്ടു. ആ എണ്ണ സാമ്രാജ്യത്ത്വ ശക്തികളുടെ ദൃഷ്ടിയില്‍ പെട്ടു. സാമ്രാജ്യത്വത്തിനു എണ്ണ ആവശ്യമായിരുന്നു. അങ്ങനെ ഭൗതിക നേട്ടങ്ങള്‍ കൊയ്യാനായി മുസ്ലീം നാടുകളിലേക്ക് അമേരിക്കയുടേയും ബ്രിട്ടന്റേയും മറ്റും ശ്രദ്ധ തിരിഞ്ഞു.
ലോകത്തിലെ വന്‍ ശക്തികള്‍ തന്നെയാണ് 9/11 ഉണ്ടാക്കിയതെന്ന് തെളിവുകളേറെ കേള്‍ക്കുന്നു: പ്രചരിപ്പിക്കപ്പെട്ടതു പോലെയുള്ള ആണവായുധങ്ങൾ ഇറാക്കില്‍ ഇല്ലെന്ന് അവിടെ പരിശോധിച്ച UN പരിശോധകര്‍ പറഞ്ഞിട്ടും, സദ്ദാം ഹുസൈനു ഒസാമ ബിന്‍ ലാദനുമായി ബന്ധമില്ലെന്നറിഞ്ഞും, വാഷിംഗ്ടണില്‍ അഞ്ചാള്‍ കൊല്ലപ്പെട്ട ആന്ത്രാക്‌സ് എന്ന മാരക പൗഡര്‍ അയച്ചത് ഇറാക്കല്ലെന്നറിഞ്ഞും, ഇറാക്കിനു 9/11 നുമായി ബന്ധമില്ലെന്നറിഞ്ഞും... ഇറാക്കിലെ എണ്ണ നിയന്ത്രണം കയ്യിലെടുക്കാനും മുസ്ലീം രാജ്യങ്ങളിലെ ശക്തി ശോഷിപ്പിക്കാനുമെന്നോണം 9/11 ന്റെ പേരു പറഞ്ഞു ജോര്‍ജ് ബുഷ് ഇറാക്കിനെ ആക്രമിച്ചു.
ഇതു പോലെത്തന്നെ പലിശ, മദ്യം, നഗ്നതാ പ്രദർശനം, വ്യഭിചാരം തുടങ്ങി സാമ്രാജ്യത്വത്തിന്റെ പല താല്പര്യങ്ങൾക്കും ഇസ്‌ലാം ഒരു തടസ്സമാണ് എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ അധഃപതനം ഈ ശക്തികളെ സംബന്ധിച്ചിടത്തോളം ഒരു അടിയന്തിര ആവശ്യമായി മാറി. അതിന് അവർ കണ്ട എളുപ്പവഴിയാണ് ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കുക എന്നത്. മുസ്ലിങ്ങളിൽ നിന്ന് തന്നെ ചിലരെ ഇവർ Brainwash ചെയ്തു വാടകക്കെടുത്തിരിക്കുന്നു എന്ന് മാത്രം.
വിപ്ലവത്തിനും സമരത്തിനും കലാപകാരികള്‍ നല്‍കുന്ന നാമത്തില്‍ നിന്നും വിശേഷണത്തില്‍ നിന്നുമല്ല അവരുടെ അടിസ്ഥാനമന്വേഷിക്കേണ്ടത്. ഇസ്ലാമിക പ്രമാണത്തിനും പാരമ്പര്യ വഴിക്കും നിരക്കാത്ത ഏതൊന്ന് ഏതൊരാള്‍ ചെയ്താലും അതിന് അയാള്‍ മാത്രമാണുത്തരവാദി. അല്ലെങ്കില്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത സംഘടന മാത്രമായിരിക്കും ഉത്തരവാദി.
ലോകത്തെവിടെയെങ്കിലും ഒരു മത സ്ഥാപനത്തില്‍ നിന്നും അവിടെ ഒളിഞ്ഞിരിക്കുകയോ അതിക്രമിച്ച് കയറുകയോ ചെയ്ത ഒരു തീവ്രവാദിയെ കണ്ടെത്തിയാല്‍ അതിന്റെ പേരില്‍ മതസ്ഥാപനങ്ങളൊക്കെ ഭീകരവാദ കേന്ദ്രങ്ങളാണെന്ന പ്രസ്താവന നടത്തുന്നത് ഒരുതരം ആദര്‍ശ പാപ്പരത്തത്തിന്റെ അടയാളമാണ്. തീവ്രവാദി മനുഷ്യനായിരുന്നു എന്നതിനാല്‍ മനുഷ്യരൊക്കെ ഭീകരവാദികളാണെന്ന നിലപാട് എത്ര ശരിയാവും? ഒരാള്‍ അയാളുടെ നെറികേടിന് ഖുര്‍ആനിലെ ആയത്ത് ഉദ്ധരിച്ചാല്‍ ഖുര്‍ആന്‍ ആ നെറികേടിന് പിന്തുണയാവുന്നു എന്നല്ല മനസ്സിലാക്കേണ്ടത്. അതിന്റെ യാഥാര്‍ഥ്യമറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
കാലാകാലങ്ങളിലായി വിശുദ്ധ ഖുര്‍ആനിന്റെ ബാഹ്യ സൗന്ദര്യവും ആന്തരിക സൗന്ദര്യവും കാത്തുസൂക്ഷിച്ച് ജീവിച്ചു വന്നവരുടെ പിന്‍മുറക്കാര്‍ ഇന്നും ലോകത്തുണ്ട്. ഈ വിശുദ്ധ സൂക്തങ്ങളുടെ ആശയം ഗ്രഹിച്ചിരുന്നിട്ടെന്തേ അവരാരും അനാവശ്യമായി കലാപങ്ങള്‍ സംഘടിപ്പിക്കാതിരിക്കുന്നത് എന്നാലോചിക്കേണ്ടതുണ്ട്. (c)
Comments
Post a Comment